തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം പാലങ്ങൾ നിർമിച്ചത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വർഷങ്ങളായി മുടങ്ങിക്കിടന്നത് ഉൾപ്പെടെ 245 പാലങ്ങൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കി. ആരവങ്ങളില്ലാതെ ഇത്രയധികം പാലങ്ങൾ ഉദ്ഘാടനം ചെയ്ത സംസ്ഥാനത്ത് കൊച്ചിയിലെ രണ്ട് പാലങ്ങൾ ഭരണം തീരാറായപ്പോൾ വലിയ ആഘോഷത്തോടെ തുറന്നത് കണ്ടപ്പോൾ അതിശയം തോന്നിയെന്നും ഉമ്മൻ ചാണ്ടി പരിഹസിച്ചു.
യുഡിഎഫ് സർക്കാർ തുടങ്ങിയതല്ലാത്ത ഒരു ഫ്ളൈഓവറോ പാലമോ ഇടതുസർക്കാർ ചെയ്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. യുഡിഎഫ് സർക്കാർ ഡിപിആർ തയാറാക്കി ഭരണപരമായ അനുമതി കൊടുത്ത വൈറ്റില, കുണ്ടന്നൂർ ഫ്ളൈഓവറുകൾ അഞ്ചു വർഷമെടുത്താണ് ഇടതുസർക്കാർ പൂർത്തിയാക്കിയതെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
അതിവേഗം വളരുന്ന കൊച്ചിയിൽ മെട്രോ ട്രെയിൻ കൂടി തുടങ്ങിയപ്പോൾ സുഗമമായ ഗതാഗതത്തിനാണ് എറണാകുളത്ത് ഇടപ്പള്ളി, അരൂർ ദേശീയപാത ബൈപാസിൽ പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഫ്ളൈഓവർ നിർമിക്കുന്നത് ഉൾപ്പെടെയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ടോൾ പിരിവ് ഇല്ലാതെ നിർമിക്കുന്നതിനും തീരുമാനിച്ചു. ഇതിൽ ഇടപ്പള്ളിയും പാലാരിവട്ടവും യുഡിഎഫിന്റെ കാലത്തു തന്നെ ഏതാണ്ട് പൂർത്തിയാക്കി യഥാക്രമം 2016 സെപ്റ്റംബറിലും ഒക്ടോബറിലും തുറന്നു. പാലാരിവട്ടം മേൽപ്പാലത്തിന്റെ 70 ശതമാനം യുഡിഎഫും 30 ശതമാനം ഇടതുസർക്കാരുമാണ് പൂർത്തിയാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വൈറ്റില, കുണ്ടന്നൂർ ഫ്ളൈഓവറുകൾക്ക് ഡിപിആർ തയാറാക്കി സ്പെഷൻ പർപസ് വെഹിക്കിൾ രൂപീകരിച്ചു. കേരള റോഡ് ഫണ്ട് ബോർഡിൽ നിന്ന് പ്രാഥമിക ചെലവുകൾക്കുള്ള തുക അനുവദിച്ചു. അപ്പോഴേക്കും തിരെഞ്ഞെടുപ്പ് വിജ്ഞാപനം എത്തി. യുഡിഎഫ് സർക്കാർ ആഴ്ചയിൽ ഒരു പാലം എന്ന നിരക്കിൽ പാലങ്ങൾ തീർത്തപ്പോൾ, ഇടതുസർക്കാർ അഞ്ചു വർഷംകൊണ്ടൊരു പാലം എന്ന നയമാണ് സ്വീകരിച്ചതെന്ന് ഉമ്മൻ ചാണ്ടി പരിഹസിച്ചു.