കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിൽ സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷൻ സിഇഒയും യൂണിടാക് കമ്പനിയും നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അനിൽ അക്കര എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണു സിബിഐ കേസെടുത്തത്.
എന്നാൽ സിബിഐ റജിസ്റ്റർ ചെയ്ത കേസിൽ ലൈഫ് മിഷൻ സിഇഒ യു.വി. ജോസിനെതിരെയുള്ള തുടർനടപടികൾ ഹൈക്കോടതി ഒക്ടോബറിൽ രണ്ടുമാസത്തേക്കു സ്റ്റേ ചെയ്തിരുന്നു.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സർക്കാരിന്റെ വാദം. ലൈഫ് മിഷൻ നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നും പറയുന്നു. കോഴ ആരോപണം വിജിലൻസ് അന്വേഷിക്കുന്നുണ്ടെന്നും വിശദീകരിച്ചു. കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം നിര്‍മിച്ച് കൈമാറാനാണ് കരാര്‍. ഇങ്ങനെ നിര്‍മിച്ചു നല്കുന്ന കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കും. ഭൂമി കൈമാറ്റത്തിന് രേഖയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. കരാർ പ്രകാരം സേവനത്തിനുള്ള തുകയാണു കൈപ്പറ്റിയതെന്നാണു യൂണിടാക്കിന്റെ വാദം