തിരുവനന്തപുരം: വാളയാർ കേസിൽ സിബിഐ അന്വേഷണം. അന്വേഷണത്തിനുള്ള വിജ്ഞാപനം ഇറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് നിർദ്ദേശം നൽകി. മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളുടെയും സമരസമിതിയുടേയും ഏറെക്കാലമായുള്ള ആവശ്യമാണ് സിബിഐ അന്വേഷണം. പെൺകുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഉടന്‍തന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിര്‍ദേശം സമര്‍പ്പിക്കും. കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതിയുടെ ഉത്തരവ് ഹെെക്കോടതി റദ്ദാക്കിയിരുന്നു. സർക്കാരിന്റെയും ഇരകളുടെ മാതാവിന്റെയും ഹർജികളിലായിരുന്നു ഹെെക്കോടതി വിധി. സർക്കാരിന്റെയും രക്ഷിതാക്കളുടെയും അപ്പീൽ അംഗീകരിച്ച ഹെെക്കോടതി പുനർവിചാരണയ്ക്ക് ഉത്തരടുകയായിരുന്നു.
വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടതിനെ തുടർന്ന് നീതി ഉറപ്പാക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടായിരുന്നു സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പുനർവിചാരണയും ആവശ്യമെങ്കിൽ തുടരന്വേഷണവും വേണമെന്നായിരുന്ന സക്കാർ ആവശ്യപ്പെട്ടത്. അന്വേഷണത്തിലും വിചാരണയിലും പിഴവ് ഉണ്ടായെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രായപൂർത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികൾ. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാർ എന്നിവരാണ് പ്രധാന പ്രതികൾ. ഇതിൽ പ്രദീപ് കുമാർ ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു. വാളയാറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരിയിലാണ് കുട്ടികളെ തുങ്ങി മരിച്ച നിലയിൽ കണ്ടത്.