കൊൽക്കത്ത: മാനനഷ്ടക്കേസിൽ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നോട്ടീസ്. കൊല്‍ക്കത്തയിലെ എംപിമാരുടേയും എംഎല്‍എമാരുടേയും പ്രത്യേക കോടതിയാണ് അമിത് ഷായ്ക്ക് നോട്ടീസ് നൽകിയത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സഹോദരപുത്രനുമായ അഭിഷേക് ബാനര്‍ജി നല്കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. ഫെബ്രുവരി 22 രാവിലെ പത്തിന് അമിത് ഷാ കോടതിയിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
2018 ഓഗസ്റ്റ് 28 ന് തിരഞ്ഞെടുപ്പ് റാലിയിൽ അഭിഷേക് ബാനർജിക്കെതിരെ നടത്തിയ പരാമർശമാണ് അമിത് ഷായ്ക്കെതിരായ കേസിനു കാരണം. ഐപിസി സെക്ഷൻ 500 പ്രകാരം അഭിഷേക് ബാനർജി കേസ് ഫയൽ ചെയ്യുകയായിരുന്നു.
“മോദി ജി അയച്ച പണമെല്ലാം എവിടെ പോയി ? ബംഗാളിലെ ഗ്രാമവാസികളേ, ആ പണം നിങ്ങളുടെ ഗ്രാമത്തിൽ എത്തിയോ ? 3,59,000 കോടി രൂപ എവിടെ പോയി ? ആ പണമെല്ലാം മമത അവരുടെ സഹോദരപുത്രനും അവരുടെ പ്രിയപ്പെട്ടവർക്കും നൽകി. വലിയൊരു അഴിമതിയാണ് തൃണമൂൽ കോൺഗ്രസ് നടത്തുന്നത്,” എന്നാണ് 2018 ൽ അമിത് ഷാ പ്രസംഗിച്ചത്. അമിത് ഷാ ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് ബാനർജി നേരത്തെ ലീഗൽ നോട്ടീസ് അയച്ചിരുന്നു.