കാസർകോട്: അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഇന്ന് കാസർകോട് നിന്ന് തുടങ്ങും.. വൈകിട്ട് 4ന് കാസർകോട് താളിപ്പടുപ്പ് മൈതാനിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. മാർച്ച് 6ന് തിരുവനന്തപുരത്താണ് സമാപനം. എല്ലാ ജില്ലകളിലും കേന്ദ്രമന്ത്രി വി മുരളീധരനടക്കം ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കളും എൻഡിഎ നേതാക്കളും പങ്കെടുക്കും.
ജില്ലയിലെ മുപ്പതിനായിരത്തോളം ബിജെപി പ്രവർത്തകർ ഉദ്ഘാടന പരിപാടിയിൽ എത്തുമെന്നും കൊവിഡ് മാനദണ്ഡം പാലിക്കുമെന്നും സംഘാടകർ. മെട്രോമാൻ ഇ.ശ്രീധരനപ്പോലെ കൂടുതൽ പ്രമുഖർ വിജയയാത്ര അവസാനിക്കുമ്പോഴേക്കും പാർട്ടിയിലെത്തുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
എൻഡിഎ വിട്ടുപോയ ഘടകകക്ഷികൾ തിരിച്ചുവരുമെന്നും പിസി തോമസ് വിജയയാത്രയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. രാവിലെ കാസർകോട്ടെ ക്ഷേത്രങ്ങൾ സന്ദർശിച്ച സംസ്ഥാന അധ്യക്ഷൻ ഭാഷാന്യൂനപക്ഷസംഘടന ഭാരവാഹികളുടേയും ഹിന്ദു സാമുദായിക സംഘടന നേതാക്കളുടേയും യോഗത്തിലും പങ്കെടുത്തു.