കൊച്ചി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയുള്ള പോപുലര്‍ ഫ്രണ്ട് പ്രകടനത്തിലേക്ക് തോക്കുമായെത്തിയ രണ്ട് സംഘപരിവാർ പ്രവര്‍ത്തകരെ പിടികൂടി. പോപുലര്‍ ഫ്രണ്ട് പറവൂര്‍ ഡിവിഷന് കമ്മിറ്റി പറവൂര്‍ ടൗണില്‍ പ്രകടനം നടത്തുന്നതിനിടെയാണ് റോഡരികില്‍ ബൈക്കില്‍ രണ്ടുപേര്‍ തോക്കുമായെത്തിയത്.
ചേന്ദമംഗലം ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം ഗവ. താലൂക്ക് ആശുപത്രിക്കു സമീപം എത്തിയപ്പോള്‍ തോക്കുമായി ബൈക്കിലെത്തിയ രണ്ടുപേര്‍ പ്രകടനത്തിലേക്ക് ഇടച്ചുകയറ്റുകയും ഞങ്ങളുടെ യോഗിക്കെതിരേ ശബ്ദിച്ചാല്‍ കൊന്നുകളയുമെന്ന് ആക്രോശിച്ച് വെടിവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു എന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആരോപിച്ചു.
ഇതിനിടെ താലൂക്ക് ആശുപത്രി സമീപത്ത് നിര്‍ത്തിയിട്ട വെളിയത്ത്നാട് ചന്ദ്രശേഖരന് സ്മാരക സേവാവാഹിനിയുടെ കെഎല്‍ 42 ആര് 8696 ആംബുലന്‍സില്‍ തോക്ക് വച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇരുവരെയും പിടികൂടി പോലിസിലേല്‍പ്പിച്ചു. വിവരമറിഞ്ഞെത്തിയ നോര്‍ത്ത് പറവൂര്‍ പോലിസ് ആംബുലന്‍സും തോക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, കണ്ടെടുത്തത് എയര്‍ഗണ്ണാണെന്നു പറഞ്ഞ് സംഭവത്തെ നിസ്സാരവല്ക്കരിക്കാന് പോലിസ് ശ്രമം നടത്തിയതായും ആരോപണമുണ്ട്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരേ വധശ്രമത്തിനും മനപൂര്‍വം കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് പറവൂര്‍ ഏരിയാ പ്രസിഡന്റ് നിസാര്‍ അഹമ്മദ് പരാതി നല്കി.