തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2019-ലെ സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അത്ലറ്റുകളായ കുഞ്ഞ്മുഹമ്മദും മയൂഖ ജോണിയും ജി.വി രാജ പുരസ്കാരത്തിന് അര്‍ഹരായവർ . കായികമന്ത്രി ഇ.പി ജയരാജനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് ബോക്സിങ്ങ് പരിശീലകന് ചന്ദ്രലാല്‍ അര്‍ഹനായി. രണ്ടുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്കാരം. മികച്ച കായിക പരിശീലകനായി വോളിബോള്‍ പരിശീലകന് വി. അനില്‍കുമാറിനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്കാരം.
ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലെ സുജ മേരി ജോര്‍ജ്ജിനാണ് കോളേജ് തലത്തില്‍ മികച്ച കായിക അധ്യാപികക്കുള്ള പുരസ്കാരം. മികച്ച കായികനേട്ടം കൈവരിച്ച കോളേജായി കണ്ണൂരിലെ എസ്.എന്‍ കോളേജിനെയും സ്കൂളായി പാലക്കാട് ജില്ലയിലെ മാത്തൂര്‍ സി.എഫ്.ഡി.എച്ച്.എസിനെയും തെരെഞ്ഞെടുത്തു. കോളേജ് തലത്തില്‍ മികച്ച സ്പോട്സ് ഹോസ്റ്റല്‍ താരങ്ങളായി പി.എസ് അനിരുദ്ധനും പി.ഒ സയനയും തെരെഞ്ഞെടുക്കപ്പെട്ടു.