2019-ൽ ലോകത്ത് 93.1 കോടി ടൺ ഭക്ഷണം പാഴായെന്ന് യു.എന്നിന്റെ റിപ്പോർട്ട്. ഭൂമിയിലുള്ളവരെ മുഴുവൻ ഏഴുതവണ ഊട്ടാനുള്ള ഭക്ഷണം വരുമിത്. ഇതിൽ 61 ശതമാനം വീടുകളിൽനിന്നാണ് പാഴായത്. ആഗോള ഭക്ഷ്യ ഉത്പാദനത്തിന്റെ 17 ശതമാനവും ഇക്കാലയളവിൽ പാഴായി. അതേസമയം, 2019-ൽ ഇന്ത്യയിൽ പാഴായത് 6.8 ടൺ കോടി ഭക്ഷ്യവസ്തുക്കളാണ്.
ഇന്ത്യയിൽ, ആളൊന്നിന് 50 കിലോഗ്രാം എന്ന തോതിൽ ഒരുവർഷം ഗാർഹിക ഭക്ഷ്യമാലിന്യമുണ്ടാകുന്നു. യു.എസിലിത് 59-ഉം ചൈനയിൽ 64-ഉം കിലോഗ്രാമാണ്.
കാലാവസ്ഥാ വ്യതിയാനം, പ്രകൃതി, ജൈവവൈവിധ്യനഷ്ടം, മലിനീകരണം എന്നിവയെപ്പോലെ ലോകമെമ്പാടുമുള്ള വ്യക്തികളും വ്യാപാരസ്ഥാപനങ്ങളും സർക്കാരുകളും ഭക്ഷ്യമാലിന്യങ്ങൾ കുറയ്ക്കാൻ മുൻകൈ എടുക്കേണ്ടതുണ്ടെന്ന് യു.എൻ.ഇ.പി. എക്സിക്യുട്ടീവ് ഡയറക്ടർ ഇംഗർ ആൻഡേഴ്സൺ പറഞ്ഞു.
2019-ൽ 69 കോടി ആളുകൾ പട്ടിണിയിലായെന്നിരിക്കെയാണ് ഇത്രയും ഭക്ഷണം പാഴായിരിക്കുന്നത്. കോവിഡ് വ്യാപനംമൂലം ആഗോളതലത്തിൽ പട്ടിണിനിരക്ക് ഇനിയും കുത്തനെ ഉയരുമെന്നാണ് മുന്നറിയിപ്പ്.