കോഴിക്കോട്: കഥകളി ആചാര്യൻ ഗുരി ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു. 105 വയസ് ആയിരുന്നു. പുലർച്ചെ നാലു മണിയോടെ കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കഥകളി ആചാര്യൻ ആയിരുന്നു അദ്ദേഹത്തിന് ഭരതനാട്യം, കേരളനടനം എന്നീ കലാ രൂപങ്ങളിലും പ്രാവീണ്യം ഉണ്ടായിരുന്നു.
പതിനഞ്ചു വയസുമുതൽ കഥകളി രംഗത്ത് സജീവമായിരുന്നു അദ്ദേഹം. പത്മശ്രീ പുരസ്കാരം, വയോജന ശ്രേഷ്ഠ പുരസ്കാരം, കലാമണ്ഡല പുരസ്കാരം, ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. കഥകളിയിലെ തെക്ക് വടക്ക് സമ്പ്രദായങ്ങളെയും ഭരതനാട്യത്തിലെയും മറ്റും ചില ഘടകങ്ങളെയും സമന്വയിപ്പിച്ച് തന്റേതായ ശൈലി അദ്ദേഹം രൂപപ്പെടുത്തിയിരുന്നു.
1916 ജൂൺ 26ന് ആയിരുന്നു മടൻകണ്ടി ചാത്തുക്കുട്ടി നായരുടെയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ജനനം. പതിനഞ്ചാം വയസിൽ വാരിയംവീട്ടിൽ നാടകസംഘത്തിന്റെ 'വള്ളിത്തിരുമണം' നാടകത്തോടെ രംഗപ്രവേശം നടത്തിയ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം തന്റെ പ്രതിഭ തെളിയിച്ചു.
1977ൽ മലബാർ സുകുമാരൻ ഭാഗവതരോടൊപ്പം പൂക്കാട് കലാലയവും 1983ൽ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിച്ചു. പത്തുകൊല്ലം കേരള സർക്കാർ നടനഭൂഷണം എക്സാമിനറായും മൂന്നുവർഷം തിരുവനന്തപുരം ദൂരദർശൻ നൃത്തവിഭാഗം ഓഡീഷൻ കമ്മിറ്റി അംഗമായും രണ്ടു വർഷം സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗമായും സേവനം അനുഷ്ഠിച്ചു.