കാസർകോട്: കെ.എം.ഷാജിക്കെതിരെ കാസര്‍കോട് മുസ്്ലീം ലീഗ് ജില്ലാ നേതൃത്വം. കാസര്‍കോട്ടേയ്ക്ക് ഇറക്കുമതി സ്ഥാനാര്‍ഥികളെ വേണ്ടെന്ന നിലപാടുമായി ജില്ലാ നേതാക്കള്‍ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഇ.അബ്ദുള്ള, ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹിമാന്‍, ട്രഷറര്‍ കല്ലട്ര മായിന്‍ ഹാജി, കാസര്‍കോട് എംഎല്‍എ എന്‍.എ.നെല്ലിക്കുന്ന് എന്നിവരാണ് പാണക്കാട്ടെത്തിയത്.
പുറത്ത് നിന്നൊരാളെ മത്സരിപ്പിക്കേണ്ടതില്ലെന്ന അഭിപ്രായവും കാസര്കോടുള്ളവര്ക്ക് അവസരം നഷ്ടപ്പെടുന്നതിന്റെ പ്രതിഷേധവും ഇവര്‍ ലീഗ് നേതാക്കളെ അറിയിച്ചു. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥി വേണമെന്ന് തങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടതാണ്. കാലങ്ങളായി ജില്ലയില്‍ നിന്നുള്ളവരാണ് കാസര്‍കോട് മത്സരിക്കാറുള്ളതെന്നും ജില്ലാ നേതാക്കള്‍ ഹൈദരലി ശിഹാബ് തങ്ങളെ കണ്ട ശേഷം പ്രതികരിച്ചു.
അതേസമയം, വളപട്ടണത്തെ ലീഗിന്റെ പൊതുപരിപാടിയിൽ വച്ച് ലീഗ് പ്രവർത്തകനെതിരെ ഭീഷണി മുഴക്കിയതിനെ ന്യായീകരിച്ച് ഷാജി രംഗത്തെത്തി. തനിക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ വളപട്ടണത്ത് നടത്തിയ പ്രസംഗം ജനാധിപത്യപരമായ ഭീഷണിയാണെന്നാണ് കെ എം ഷാജി പറയുന്നത്. തന്നെയും തന്റെ കുടുംബത്തെയും പീഡിപ്പിച്ചവരെ നേരിടുക തന്നെ ചെയ്യും. തന്നെ തോൽപ്പിക്കാൻ നടത്തിയ കളികളുടെ ഡിജിറ്റൽ തെളിവ് കയ്യിലുണ്ട്. അഴീക്കോട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ പ്രവർത്തിച്ചത് ആരായാലും, അത് മുസ്ലീം ലീഗിന് അകത്തുണ്ടായിരുന്നവനാണെങ്കിലും പുറത്തുള്ളവനാണെങ്കിലും എട്ടിന്റെ പണി കൊടുത്തിരിക്കുമെന്നായിരുന്നു ഷാജിയുടെ ഭീഷണി.