ന്യൂഡൽഹി: ഖുർആനിൽ നിന്നും 26 സൂക്തങ്ങൾ നീക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഹര്‍ജി ബാലിശമാണെന്ന് നിരീക്ഷിച്ച കോടതി ഹർജിക്കാരന് 50000 രൂപ പിഴയിട്ടു. ഷിയാ വഖഫ് ബോർഡ് മുന്‍ ചെയർമാൻ സയിദ് വാസീം റിസ്വിയാണ് സൂക്തങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്.
മറ്റ് മതക്കാര്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന സൂക്തങ്ങള്‍ ഖുര്‍ ആനിലുണ്ടെന്നും അവ നീക്കണമെന്നുമായിരുന്നു ആവശ്യം. ഇസ്ലാം സമത്വം, ക്ഷമ, സഹിഷ്ണുത എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതേസമയം ചില സൂക്തങ്ങളുടെ വ്യാഖ്യാനങ്ങള്‍ ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹര്ജിക്കാരന് വാദിച്ചു.
ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ മദ്രസകളിലേക്ക് വിടുന്നുവെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. പല മദ്രസകളും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്കുന്നു. കുട്ടികളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്ന തരത്തിലുള്ള പ്രബോധനം നല്‍കരുത്. നടപടി ആവശ്യപ്പെട്ട് താന്‍ കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിട്ടും ഒന്നും സംഭവിച്ചില്ലെന്ന് ഹര്ജിക്കാരന് കോടതിയെ അറിയിച്ചു.
ആര് എഫ് നരിമാന് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളി. ഹര്‍ജിയില്‍ യാതൊരു അടിസ്ഥാനമില്ലെന്ന് നിരീക്ഷിച്ച ജഡ്ജി, കോടതിയുടെ സമയം കളഞ്ഞതിന് 50000 രൂപ പിഴയിടുകയും ചെയ്തു. പ്രശസ്തി താത്പര്യം മാത്രമാണ് ഇത്തരം ഹര്‍ജികൾക്ക് പിന്നിലെന്നും കോടതി നിരീക്ഷിച്ചു