ദുബായ്: ഇന്ത്യഉൾപ്പെട്ട രാജ്യങ്ങൾ പങ്കെടുക്കുന്ന എക്സ്പോയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ഓഗസ്റ്റ് 14നു മുൻപു ടിക്കറ്റ് എടുക്കുന്നവരിൽ 50 ഭാഗ്യശാലികൾക്കു സെപ്റ്റംബർ 30നു നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സെപ്റ്റംബർ തുടക്കത്തിൽ വിജയികളെ പ്രഖ്യാപിക്കും.
എക്സ്പോ വേദിയിലെ അൽ വാസൽ പ്ലാസയിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ എ.ആർ. റഹ്മാൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നാണു വിവരം. ഒരു തവണ പ്രവേശിക്കാവുന്ന ടിക്കറ്റിനു 95 ദിർഹവും (ഏകദേശം 1,900 രൂപ) 6 മാസം കാലാവധിയുള്ള പാസിന് 495 ദിർഹവും (ഏകദേശം 9,900 രൂപ)മാണ് നിരക്ക്. ഒന്നിലേറെ തവണ പ്രവേശനം അനുവദിക്കുന്ന, ഒരുമാസത്തെ പാസിന് 195 ദിർഹം (ഏകദേശം 3,900 രൂപ). മാസ്റ്റർ കാർഡ് ഉപയോഗിക്കുന്നവർക്ക് 25% ഇളവുണ്ട്.
ഹോട്ടൽ ഗ്രൂപ്പുകൾ, എയർലൈനുകൾ, 2,500 അംഗീകൃത ഏജൻസികൾ, ഓൺലൈൻ ട്രാവൽ ഏജൻസികൾ എന്നിവിടങ്ങളിൽ നിന്നു ടിക്കറ്റ് വാങ്ങാം. കൂടാതെ ഓൺലൈനിൽ വാങ്ങാനും സൗകര്യമുണ്ട്. സൈറ്റ്: expo2020dubai.com. എക്സ്പോ പരിപാടികളും ഓൺലൈനിൽ കാണാൻ സൗകര്യമൊരുക്കുമെന്നു സംഘാടകർ വ്യക്തമാക്കി. ഒക്ടോബർ 1 മുതൽ അടുത്തവർഷം മാർച്ച് 31വരെയാണ് എക്സ്പോ നടക്കുക.
അതെ സമയം 18 ന് താഴെയുള്ള കുട്ടികൾ, ലോകത്തെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഐഡിയുള്ള വിദ്യാർഥികൾ, 60 വയസ്സ് കഴിഞ്ഞ വയോധികർ എന്നിവർക്ക് പ്രവേശനം സൗജന്യമാണ്. കുട്ടികളുടെയും പ്രത്യേക പരിചരണം ആവശ്യമായവരുടെയും സഹായത്തിന് ഒപ്പമുള്ളയാൾ പകുതി തുക അടച്ചാൽ മതിയാകും.