തിരുവനന്തപുരം: ഓണത്തിന് മുമ്പ് കൂടുതൽ വാക്സിൻ നല്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിനേഷന് ആർ ടി പി സി ആർ നിർബന്ധമല്ലെന്നും മുഖ്യമന്ത്രി.
നാളെ ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്സിൻ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീർക്കും. വാക്സിനേഷന് ആർടിപിസിആർ നിർബന്ധമല്ല. ഓണത്തിന് മുമ്പ് കൂടുതൽ വാക്സിൻ നല്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും കൊവിഡ് അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ബകഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പല ജില്ലകളിലും വാക്സിൻ സ്റ്റോക്കില്ല. തിരുവനന്തപുരം ജില്ലയിൽ അടക്കം വാക്സിൻ ക്ഷാമമുണ്ട്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇന്ന് വാക്സിനേഷൻ ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
അടുത്ത മാസം അറുപത് ലക്ഷം ഡോസ് വാക്സിൻ വേണം. നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നാൽപ്പത്തിയഞ്ച് വയസിന് മുകളിലുള്ള 76 ശതമാനം പേർക്ക് ആദ്യ ഡോസ് നൽകി. മുപ്പത്തിയഞ്ച് ശതമാനം പേർക്ക് രണ്ടാം ഡോസ് നൽകി. വാക്സിൻ വിതരണം സുതാര്യമാണ്. വാക്സിൻ എത്തിക്കേണ്ടവർ തെറ്റായ പ്രചാരണം നടത്തുകയാണ്. സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ എത്തിക്കാൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഇടപെടണമെന്നും ആരോഗ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടിരുന്നു.