റിയാദ്: ഒരാഴ്ച മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം സൗദി അറേബ്യയിലെ ഒരു കനാലില്‍ കണ്ടെത്തി. കിഴക്കന്‍ പ്രവിശ്യയിലെ നാബിയയിലെ താമസ സ്ഥലത്ത് നിന്ന് കാണാതായ കൊല്ലം ബീച്ച് വാര്‍ഡില്‍ ജോസഫ് ജോൺസന്റെ മൃതദേഹമാണ് കനാലിൽ കണ്ടെത്തിയത്. കടപ്രം പുറംപോക്കില്‍ ജോന്സന് ആന്റണിയുടേയും അശ്വാമ്മയുടേയും മൂന്നാമത്തെ മകനാണ് ജോസഫ് ജോണ്സൻ. ഇയാള്‍ കനാലിന്റെ തീരത്തു നിൽക്കുന്നതും താഴേക്ക് വീഴുന്നതുമായി സിസിടിവി ദൃശ്യങ്ങൾ തൊട്ടടുത്ത കെട്ടിടത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
ഏഴ് വര്‍ഷമായി നാബിയയിലെ ഇസ്തിറാഹയില് ജീവനക്കരനായിരുന്നു ജോസഫ്. ഇദ്ദേഹത്തിന് ഇടയ്ക്കിടെ അപസ്മാരം ഉണ്ടാകാറുണ്ടെന്ന് സഹപ്രവർത്തകർ പറയുന്നു. ഒരു മാസം മുമ്പ് അപസ്മാരം ഉണ്ടായി മറിഞ്ഞു വീണ ജോസഫിന്റെ കൈ ഒടിഞ്ഞിരുന്നു. അത് സുഖമായതിന് ശേഷം പത്തു ദിവസം മുമ്പാണ് വീണ്ടും ജോലിയില്‍ കയറിയത്. എന്നാൽ ജോലിക്കു കയറി രണ്ടു ദിവസത്തിനകം ജോസഫിനെ കാണാതാകുകയായിരുന്നു. ഇതേത്തുടർന്ന് സഹപ്രവർത്തകർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇതിനിടെ ജോസഫ് ജോൺസൻ താമസിച്ചിരുന്ന കെട്ടിടത്തിന് പിന്നിലുള്ള കനാലിൽ നിന്ന് ദുർഗന്ധം വന്നതോടെ സുഹൃത്തായ ഉത്തർപ്രദേശ് സ്വദേശി കനാലിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കനാലിൽ നിന്ന് പുറത്തെടുത്തത്. തുടർന്ന് കനാലിന് സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോഴാണ് ഇയാൾ കനാലിലേക്ക് വീണതാണെന്ന് വ്യക്തമായത്. കനാലിനരികിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴാൻ തുടങ്ങുമ്പോൾ കനാലിന്റെ കൈവരിയിൽ പിടിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ പിടിക്കാനാകാതെ കനാലിലേക്ക് വീഴുകയായിരുന്നു. അപസ്മാരം ഉണ്ടായാതാകമെന്നാണ് പൊലീസ് സംശയിക്കുന്നത്..
നിലവിൽ ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ദമ്മാമിലെ സന്നദ്ധ പ്രവർത്തകർ സ്ഥലത്ത് എത്തിയിട്ടുണ്ട്.