കൊല്ലം: വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയ സ്ത്രീ ആശുപത്രിയില്‍ മരിച്ചു. കൊല്ലം അഞ്ചാലുംമൂട് നീരാവില്‍ ലിയോണ്‍ അഞ്ചെലിന ഡെയിലില്‍ ബിയാട്രീസ് ഡോളി(58)യാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ബിയാട്രീസ് ഡോളി വീട്ടില്‍ അവശനിലയില്‍ കഴിയുന്നവിവരം കഴിഞ്ഞ ചൊവ്വാഴ്ച പാലിയേറ്റീവ് നഴ്സ് മാര്‍ഗരറ്റാണ് അഞ്ചാലുംമൂട് ജനമൈത്രി പൊലീസില്‍ അറിയിച്ചത്.
തുടര്‍ന്ന് പൊലീസ് ബീറ്റ് ഓഫീസര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ അടപ്പില്ലാത്ത അലമാരയുടെ തട്ടില്‍ അവശനിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽവെച്ച് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ബിയാട്രീസ് ഡോളിയുടെ ഭര്‍ത്താവ് മണിലാല്‍ ജോസ് മറ്റൊരു വീട്ടിലാണ് താമസം. ഇവര്‍ക്ക് രണ്ട് പെണ്മക്കളാണ്. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ശനിയാഴ്ച നീരാവിലെ വീട്ടിലെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നു തന്നെ ബിയാട്രിസ് ഡോളിയുമായി ബന്ധപ്പെട്ടവരുടെ മൊഴി എടുക്കുമെന്ന് അഞ്ചാലുംമൂട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ സി ദേവരാജന്‍ പറഞ്ഞു.
അതേസമയം ബിയാട്രിസ് ഡോളിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. അത്യാഹിത വിഭാഗത്തിൽ ചികിത്സിച്ച ഡോക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണ് പോസ്റ്റുമോട്ടം ചെയ്യാൻ തീരുമാനിച്ചത്.