മലപ്പുറം: തീ കെടുത്തുക മാത്രം അല്ല അറിയുന്നത് എന്ന് അഗ്നിശമന സേന മുൻപേ തെളിയിച്ചതാണ്. മലപ്പുറം ചട്ടിപ്പറമ്പിൽ അത് ഒരിക്കൽ കൂടി ആവർത്തിച്ചു. അലുമിനിയം പാത്രത്തിൽ കുടുങ്ങിയ രണ്ട് വയസുകാരനെ ആണ് രക്ഷിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
ചട്ടിപ്പറമ്പ് സ്വദേശി പാട്ടുപാറയിൽ അബ്ദുൽ വഹാബിന്റെ മകൻ യുവാൻ ജൂത് ആണ് പാത്രത്തിന് ഉള്ളിൽ കുടുങ്ങിയത്. അടുക്കളയിൽ കളിച്ചു കൊണ്ടിരിക്കെ ആയിരുന്നു സംഭവം.
അലൂമിനിയം പാത്രത്തിനുള്ളിലേക്ക് ഇറങ്ങിയ കുട്ടി നെഞ്ചോളം ഭാഗം പാത്രത്തിനുള്ളിൽ കുടുങ്ങി പോകുകയായിരുന്നു. വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ കുട്ടിയെയും കൊണ്ട് മലപ്പുറം ഫയർ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. പാത്രത്തിനുള്ളിൽ കുട്ടി ഇരിക്കുന്ന നിലയിലായിരുന്നു. മലപ്പുറം അഗ്നി രക്ഷാ സേനാംഗങ്ങൾ പത്തു മിനിറ്റോളം പണിപ്പെട്ടാണ് ഷിയേഴ്സ് ഉപയോഗിച്ച് പാത്രം മുറിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്.
സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജി. സുനിൽ കുമാർ, ആർ. വി. സജികുമാർ, സേനാംഗങ്ങളായ ടി. പി. ബിജീഷ്, എം. നിസാമുദ്ധീൻ, വി. അബ്ദുൽ മുനീർ, എൽ. ഗോപാലകൃഷ്ണൻ, സി. പി. അൻവർ, കെ. വിപിൻ, ടി. കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.