ചെര്‍പ്പുളശ്ശേരി സംഘം രാമനാട്ടുകരയിലെ പെട്രോള്‍ പമ്പിനു സമീപം വരെ അര്‍ജുന്റെ കാറിനെ പിന്തുടര്‍ന്നശേഷം തിരിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം.
വൈദ്യരങ്ങാടിയില്‍ നിന്നും ലഭിച്ച സി.സി.ടി.വി ദ്യശ്യങ്ങള്‍ പ്രകാരം അര്‍ജുന്റെ കാറിന്റെ തൊട്ടു പുറകിലുള്ളത് അപകടത്തില്‍പ്പെട്ട വെളുത്ത ജീപ്പാണ്. ഇതിന് തൊട്ടുപുകിലായി കറുത്ത നിറത്തിലുള്ള ഒരു എസ്.യു.വി കാറാണ്. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പായി മടങ്ങിവരുമ്പോള്‍ മുന്നില്‍ ഉണ്ടായിരുന്നത് ഈ വാഹനമായിരുന്നു. അപകടത്തിന് തൊട്ടു മുന്‍പ് ഒരു കറുത്ത വാഹനം കടന്നു പോകുന്നത് കണ്ടതായി മൊഴികളുണ്ട്.
സ്വര്‍ണത്തിന്റെ പേരില്‍ വിമാനം എത്തുന്നതിന് മുന്‍പ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് സമീപം നൂഹ്മാന്‍ ജംഗ്ഷനില്‍ അര്‍ജുന്റെ സംഘവും, ഒരുവിഭാഗം ഏറ്റുമുട്ടിയിരുന്നു. അവര്‍ കറുത്ത കാറില്‍ ഉണ്ടായിരുന്നവരാണെന്നാണ് പൊലീസിന്റെ വിലയിരുന്നത്തല്‍. കൊടുവള്ളി സംഘത്തെ എകോപിച്ചത് ഈ വാഹനത്തില്‍ ഉണ്ടായിരുന്നവരാണെന്നാണ് വിവരം. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഈ കാറിനു വേണ്ടിയുള്ള അന്വേഷണമാണ് പൊലീസ് നടത്തി കൊണ്ടിരിക്കുന്നത്.
അതിനിടെ കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസിലെ മുഖ്യ സൂത്രധാരനാണ് അറസ്റ്റിലായ കൊടുവള്ളി സ്വദേശി സൂഫിയാൻ. കേസിലെ ഇത് വരെ ഉള്ളതിൽ വച്ച് ഏറ്റവും നിർണായകമായ നടപടി ആണ് സൂഫിയാന്റെ അറസ്റ്റ്. കൊടുവള്ളിയിൽ നിന്ന് ആണ് സൂഫിയാനെ കൊണ്ടോട്ടി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കരിപ്പൂർ വഴിയുള്ള സ്വർണ കടത്തിന്റെ കൊടുവള്ളി മേഖലയിലെ മുഖ്യ ആസൂത്രകനും സൂഫിയാൻ ആണ്.
ഗൾഫിൽ നിന്നുമുള്ള നിർദേശങ്ങൾക്ക് അനുസരിച്ച് കള്ളക്കടത്ത് സൂഫിയാന്റെ നേതൃത്വത്തിലാണ് സ്വർണം കൊണ്ടു പോകുന്നതും മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതും എല്ലാം. കള്ളക്കടത്ത് സ്വർണം പൊട്ടിച്ച് കൊണ്ടുപോകുന്നത് തടയാൻ ചെർപ്പുളശ്ശേരി സംഘത്തെ നിയോഗിച്ചതും ഇയാളാണ്.
TDY എന്ന പേരില്‍ വാട്ട്സ്ആപ് ഗ്രൂപ് രൂപീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. ഗ്രൂപ്പിന്റെ അഡ്മിന്മാരിൽ ഒരാള്‍ ആണ് സൂഫിയാൻ. സംഘാംഗങ്ങൾക്ക് എന്തെല്ലാം ചെയ്യണം എന്ന് കൃത്യമായ നിർദ്ദേശങ്ങൾ സൂഫിയാൻ ആണ് നൽകിയിരുന്നത്.
21 ന് പുലർച്ചെ, സംഭവങ്ങൾ നടക്കുന്ന സമയത്ത് കരിപ്പൂരിൽ സൂഫിയാൻ ഉണ്ടായിരുന്നു എന്ന് മലപ്പുറം എസ്. പി സ്ഥിരീകരിച്ചു. കവർച്ച ആസൂത്രണം നടത്തിയതിൽ ഏറ്റവും പ്രധാനപ്പെട്ട നടപടി ആണ് സൂഫിയാന്റെ അറസ്റ്റെന്ന് എസ് പി സുജിത് ദാസ് ഐ പി എസ് പറഞ്ഞു.
കവർച്ച പ്ലാൻ ചെയ്തതിൽ ഏറ്റവും പ്രധാനിയാണ് സൂഫിയാൻ. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസിന് ഏറെ മുന്നോട്ടുപോകാനാകും. സംഭവം നടന്ന ദിവസം സൂഫിയാൻ ഇവിടെ ഉണ്ടായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പേർ ഏറെ വൈകാതെ പിടിയിലാകുമെന്നും സുജിത് ദാസ് എസ് പറഞ്ഞു.