തിരുവനന്തപുരം: തലസ്ഥാന നഗരമധ്യത്തിൽ പത്തോളം സ്ത്രീകളുമായി ഉത്തരേന്ത്യൻ പെൺവാണിഭ സംഘം സജീവമായിരുന്നത് തിരിച്ചറിയാനാകാതെ കേരള പൊലീസ്. മാസങ്ങളോളമായി തമ്പാനൂർ, മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള പ്രധാന ഇടങ്ങളിൽ ഈ സംഘം പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ ആസാം പൊലീസ് സംഘം തിരുവനന്തപുരത്തെത്തി സിറ്റി പൊലീസ് കമ്മിഷണർ ഐ. ജി. ബൽറാം കുമാർ ഉപാദ്ധ്യായയെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുമ്പോൾ മാത്രമാണ് ഇത്തരമൊരു സംഘത്തെ കുറിച്ച് കേരള പൊലീസ് കേൾക്കുന്നത്.
ദമ്പതികൾ എന്ന വ്യാജേന ഇടപാട് നടത്തിയതു കൊണ്ടാണ് തിരിച്ചറിയാൻ കഴിയാത്തത് എന്നാണ് പോലീസ് ഭാഷ്യം. ഇതര സംസ്ഥാനക്കാരായ സ്ത്രീയും പുരുഷനും ഭാര്യാ - ഭർത്താക്കൻമാരാണെന്ന് പറഞ്ഞ് ഒരുമിച്ച് താമസിച്ചാൽ ഒന്നും ചെയ്യാനാകില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എന്നാൽ ലോക്ക്ഡൗൺ കാലത്ത് അടഞ്ഞു കിടക്കുന്ന ലോഡ്ജുകളിലേക്ക് നിരവധി ഉത്തരേന്ത്യൻ കസ്റ്റമേഴ്സ് എത്തിയിട്ടും തിരിച്ചറിയാനാകാത്തത് പൊലീസിന്റെ വീഴ്ചയാണ്.
ദമ്പതികളുടെ ബന്ധുക്കൾ എന്ന വ്യാജേനെയാണ് ഇടപാടുകാരെ ലോഡ്ജുകളിൽ കൊണ്ടു വന്നിരുന്നത്. ഉത്തരേന്ത്യക്കാരെ മാത്രമാണ് കസ്റ്റമേഴ്സായി കൊണ്ടുവന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സംഘത്തിൽ മലയാളികൾ ഉൾപ്പെട്ടിട്ടണ്ടോ എന്ന് വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഘങ്ങൾ പ്രവർത്തിച്ചിരുന്ന ലോഡ്ജുകൾക്കെതിരെ നടപടിയെടുക്കുന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. നഗരത്തിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് നീക്കം. ലോഡ്ജുടമകളെ വിളിച്ചു വരുത്തി വിവരം ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഒമ്പത് സ്ത്രീകളും ഒമ്പത് പുരുഷൻമാരും ഉൾപ്പെടെ 18 പേരാണ് ഇന്നലെ പൊലീസ് പിടിയിലായത്. പതിനെട്ട് വയസ് പൂർത്തിയാകാത്ത പെൺകുട്ടിയും കൂട്ടത്തിലുണ്ട്. ഇതിൽ പെൺവാണിഭത്തിന്റെ സൂത്രധാരൻമാരായ മുസാഹുൾ ഹഖ്, റബുൾ ഹുസൈൻ ഒഴികെയുള്ളവരെ പിഴ ചുമത്തി വിട്ടയച്ചു. സ്ത്രീകളെയും രണ്ട് പ്രതികളെയും നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് അസാമിലേക്ക് കൊണ്ടു പോകാനാണ് തീരുമാനം.
ആസാമിൽ മനുഷ്യക്കടത്തിനാണ് മുസാഹുൾ ഹഖ്, റബുൾ ഹുസൈൻ എന്നിവർക്കെതിരെ കേസെടുത്തിട്ടുള്ളത്. സ്ത്രീകളെ തിരുവനന്തപുരത്ത് എത്തിച്ച് പെൺവാണിഭം നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ജൂലൈ 11നാണ് അസമിൽ ഇരുവരെയും പ്രതികളാക്കി കേസെടുത്തത്. തുടർന്ന് ഇവരുടെ ഫോൺവിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇന്നലെ ആസാം പൊലീസ് തിരുവനന്തപുരത്തെത്തിയത്.