തിരുവനന്തപുരം: കല്ലമ്പലത്തിനടുത്ത് നാവായിക്കുളത്തും സമീപ പ്രദേശങ്ങളിലുമായി പള്ളിക്കും ക്ഷേത്രത്തിനുമെതിരെ ആക്രമണം നടത്തിയയാളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. വെള്ളൂര്‍കോണം മുസ്ലിം പള്ളിക്ക് നേരയും ഇടമണ്‍നില കൈപ്പള്ളി നാഗരുകാവിന് നേരയും ആക്രമണം നടത്തിയ കിളിമാനൂര്‍ സ്വദേശിയായ സുധീരനെയാണ് നാട്ടുകാർ പിടികൂടിയത്. ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രിയില്‍ ആരാധനാലയങ്ങൾക്കു നേരെ ഇയാൾ ആക്രമണം നടത്തുകയായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് നാവായികുളം വെള്ളൂര്‍ക്കോണം മുസ്ലിം പള്ളിക്ക് നേരെ സുധീരൻ കല്ലെറിഞ്ഞത്. കല്ലേറില്‍ പള്ളിയുടെ ഡിജിറ്റല്‍ ബോര്‍ഡ് തകര്‍ന്നു. ശബ്ദം കേട്ടെത്തിയ അയല്‍ വാസികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പിന്തുടര്ന്ന് നാവായിക്കുളം സ്കൂളിന് സമീപത്ത് നിന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇടമണ്‍നില കൈപ്പള്ളി നാഗരുകാവിലെ വിഗ്രഹങ്ങൾ തകർത്ത വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഈ കേസിൽ ചോദ്യം ചെയ്യനായി പ്രതിയെ പള്ളിക്കൽ പൊലീസിന് കൈമാറി.
കിളിമാനൂരിലും പരിസരപ്രദേശങ്ങളിലും ആരാധനാലയങ്ങളില്‍ മോഷണം നടത്തിയതിന് നേരത്തെയും സുധീരനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.
വ്യാഴാഴ്ച രാത്രിയോടെയാണ് നാവായിക്കുളം മുക്കുകട ഇടമണ്‍നില കൈപ്പള്ളിയില്‍ നാഗരുകാവ്-മാടന് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് ക്ഷേത്രത്തില്‍ നിത്യപൂജയ്ക്ക് എത്തിയ ശാന്തിരമാരാണ് പ്രതിഷ്ഠകള്‍ അപ്രത്യക്ഷമായത് കണ്ടെത്തിയത്. അതിനുശേഷം നടത്തിയ അന്വേഷണത്തിൽ പ്രതിഷ്ഠ തകർത്ത നിലയിൽ സമീപത്തുനിന്ന് കണ്ടെത്തി. കാണിക്കവഞ്ചി കുത്തിപൊളിക്കാന്‍ ശ്രമം നടന്നതായും കണ്ടെത്തിയിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു. ഈ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പള്ളിക്കുനേരെയും ആക്രമണം ഉണ്ടായത്.
പള്ളി അക്രമണവുമായി ബന്ധപെട്ട് ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ കല്ലമ്പലം പൊലീസില്‍ പരാതി നല്കി. നാട്ടിലെ മത സൗഹാര്‍ദം തകര്‍ക്കാനുള്ള ബോധപൂർവ്വമായ പ്രവർത്തിയാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്