തിരുവനന്തപുരം: സംസ്ഥാനത്തെ പി.ജി. ഡോക്ടേഴ്സ് ഇന്ന് 12 മണിക്കൂർ സൂചന പണിമുടക്ക് നടത്തും. 12 മണിക്കൂർ നോൺ കൊവിഡ് ഡ്യൂട്ടികളിൽ നിന്ന് പി.ജി. ഡോക്ടർമാർ വിട്ടുനിൽക്കും. അത്യാഹിത, കൊവിഡ് ചികിത്സാ വിഭാഗങ്ങളിൽ നിന്ന് വിട്ടു നിൽക്കില്ല.
കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. കൊവിഡ് ചികിത്സ ആരംഭിച്ചതിന് ശേഷം അധ്യയനം നഷ്ടപ്പെടുന്നു എന്നതാണ് പി.ജി. ഡോക്ടേഴ്സ് ഉയർത്തുന്ന പ്രധാന പരാതി. റിസ്ക് അലവൻസ് അനുവദിക്കണമെന്നും കൂടുതൽ ജൂനിയർ ഡോക്ടേഴ്സിനെ നിയമിക്കണമെന്നുമാണ് പി.ജി. ഡോക്ടേഴ്സിന്റെ ആവശ്യം.
പരിഹാരം ഇല്ലെങ്കിൽ സമരം ശക്തമാക്കുമെന്നാണ് പി.ജി. ഡോക്ടർമാരുടെ തീരുമാനം. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയുള്ള പണിമുടക്ക് മെഡിക്കൽ കോളജുകളിലെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്.
മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, പ്രിൻസിപ്പൽമാർ എന്നിവരുമായാണ് ഇന്നലെ കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷൻ ഭാരവാഹികൾ ചർച്ച നടത്തിയത്. ഡോക്ടർമാരുടെ പ്രശ്നങ്ങൾ ഉന്നതതലങ്ങളിൽ അറിയിക്കാമെന്ന് ഡി.എം.ഇ. ഉറപ്പുനൽകിയെങ്കിലും ഇക്കാര്യത്തിൽ ഒരു നടപടിയുമെടുക്കാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. സൂചനാ പണിമുടക്കിനുശേഷവും നടപടി ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.