ദുബായ്: നീണ്ട ഒരിടവേളയ്ക്ക് ശേഷം യുഎഇയിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർഥന പുനഃരാരംഭിക്കാൻ പോവുകയാണ്. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായാണ് രാജ്യത്തെ പള്ളികളിൽ വെള്ളിയാഴ്ചത്തെ പ്രാര്‍ഥനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാൽ ഡിസംബർ നാല് മുതൽ പള്ളികളിൽ പ്രാർഥന വീണ്ടും ആരംഭിക്കുമെന്നാണ് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചിരിക്കുന്നത്.
കർശന നിയന്ത്രണങ്ങളോടെയാണ് പുതിയ തീരുമാനം. ആകെ കപ്പാസിറ്റിയുടെ 30% ആളുകൾക്ക് മാത്രമെ നിലവിൽ പ്രവേശനം അനുവദിക്കുകയുള്ളു. അത് പോലെ ഫേസ് മാസ്ക് പോലെയുള്ള പ്രതിരോധ സംവിധാനങ്ങളും നിർബന്ധമാക്കിയിട്ടുണ്ട്.
പള്ളികളിലെ വെള്ളിയാഴ്ച പ്രാർഥനയ്ക്കായുള്ള മാർഗനിർദേശങ്ങൾ
● ഖുത്ത്ബ ആരംഭിക്കുന്നതിന് മുപ്പത് മിനിറ്റ് മുമ്പ് മാത്രമെ പള്ളികൾ തുറക്കുകയുള്ളു. അതുപോലെ പ്രാർഥന കഴിഞ്ഞ് മുപ്പത് മിനിറ്റിനുള്ളിൽ അടയ്ക്കുകയും ചെയ്യും. ആരാധനയ്ക്ക് മുമ്പോ അതിനു ശേഷമോ പള്ളിക്ക് മുമ്പിൽ കൂട്ടം കൂടി നിൽക്കാൻ പാടില്ല
● പള്ളിക്കുള്ളിലുള്ള സമയം മുഴുവൻ ഫേസ് മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. അതുപോലെ തന്നെ നിസ്കരിക്കുന്നതിനുള്ള മാറ്റുകൾ ആളുകൾ തന്നെ കൊണ്ടു വരണം
● പള്ളിയിലെ ശുചി മുറികൾ തുറക്കില്ല. അതുകൊണ്ട് തന്നെ വുളൂഹ് (അംഗശുദ്ധി വരുത്തൽ) അടക്കമുള്ള കാര്യങ്ങൾ വീട്ടിൽ തന്നെയെടുത്ത ശേഷമാകണം പ്രാർഥനയ്ക്കെത്തേണ്ടത്.
● ഹസ്തദാനമോ ആലിംഗനമോ അനുവദിക്കില്ല
● കുട്ടികൾ,വയോധികർ, ഗുരുതര അസുഖ ബാധിതർ എന്നിവർ പള്ളിയിലേക്ക് വരരുത്.
● സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. ഇക്കാര്യം ഉറപ്പാക്കുന്നതിനായാണ് പള്ളികളിലെ പ്രവേശനം 30% മാത്രം ആക്കി കുറച്ചത്. നമസ്കരിക്കാനെത്തുന്നവരും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണം
● പള്ളികളിൽ ഖുറാൻ കോപ്പികൾ ലഭ്യമാക്കില്ല. പ്രാർഥനയ്ക്കെത്തുന്നവർ തന്നെ ഖുറാൻ കൊണ്ടുവരണം.