തിരുവനന്തപുരം: മന്ത്രി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരമെന്ന് കേരള യൂണിവേഴ്സിറ്റി. എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍സിലര്‍. ജലീലിന്റെ ഗവേഷണത്തില്‍ പിശകുകള്‍ ഉണ്ടെന്ന പരാതി ഗവര്‍ണര്‍ സര്‍വകലാശാലക്ക് കൈമാറിയിരുന്നു.ഇതിലാണ് സര്‍വ്വകലാശാല വിശദീകരണം. പ്രബന്ധം മൗലികമല്ലെന്ന സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതിയിലായിരുന്നു ഗവര്‍ണറുടെ നടപടി.സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ജലീലിന്റെ പ്രബന്ധത്തിന്റെ പിഴവുകള്‍ കണ്ടെത്തിയിരുന്നു.
പ്രബന്ധങ്ങള്‍ അപ്ലോഡ് ചെയ്യേണ്ട യുജിസിയുടെ വെബ്സൈറ്റില്‍ ജലീലിന്റെ പ്രബന്ധം ലഭ്യമാവാതെ വന്നതോടെ വിവരാവകാശ നിയമ പ്രകാരം കേരള യൂണിവേഴസിറ്റിയില്‍ നിന്നും പ്രബന്ധത്തിന്റെ പകര്‍പ്പ് ലഭിക്കുകയായിരുന്നു. മലബാര്‍ കലാപത്തെയും വാരിയംകുന്നത്ത് മുഹമ്മദ് ഹാജിയെയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധം 2006ലാണ് ജലീല്‍ തയ്യാറാക്കിയത്. ഇതിലൊരുപാട് പിശകുകളുണ്ടെന്നായിരുന്നു ആര് എസ് ശശികുമാര്‍, ഷാജിര്ഖാന് തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഉന്നതവിദ്യാഭ്യാസ സമിതിയുടെ കണ്ടെത്തല്‍.
നൂറുകണക്കിന് ഉദ്ധരണികള്‍ അക്ഷരതെറ്റുകളോടെ പകര്‍ത്തിയെഴുതി പ്രബന്ധമായി സമര്‍പ്പിച്ചാണ് കെടി ജലീല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും പിഎച്ച്ഡി ബിരുദം നേടിയതെന്നും അദ്ദേഹത്തിന്റെ പ്രബദ്ധം വിദഗ്ധ സമിതിയെകൊണ്ട് പുനഃപരിശോധിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.എന്നാല്‍ ജലീല്‍ തയ്യാറാക്കിയ പ്രബന്ധം ചട്ടപ്രകാരമാണെന്നും ഇതില്‍ പിഴവുകളില്ലെന്നും സര്‍വകലാശാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രബന്ധത്തില്‍ പിഴവുകളുണ്ടെന്ന പരാതി തള്ളുകയും ചെയ്തു. അതേസമയം, വിസി ആരോപണങ്ങള്‍ തള്ളിയെങ്കിലും പിന്നോട്ടില്ലെന്നാണ് ഇവരുടെ നിലപാട്. ഒരു വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കാനാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ തീരുമാനം.