ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ബിഹാറില്‍ മാത്രമല്ല, തെരഞ്ഞെടുപ്പ് നടന്ന ഒരിടത്തും കോണ്‍ഗ്രസിനെ ജനം ബി.ജെ.പിയ്ക്കെതിരെ ഫലപ്രദമായ ബദലായി കാണുന്നില്ല. ബിഹാറില്‍ ജനം ആര്.ജെ്ഡിയെ ബദലായി കണ്ടു. ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ലോക്സഭാ സീറ്റുകളില്‍ ഒന്നുപോലും നേടാന്‍ കഴിഞ്ഞില്ല. ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന സീറ്റുകളില്‍ ആകെ ചെയ്ത വോട്ടില്‍ രണ്ട് ശതമാനം മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് നേടാന്‍കഴിഞ്ഞത്. ഗുജറാത്തില്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശുപോലും പോയി. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന്റെ രപസക്തി നഷ്ടപ്പെട്ട സാഹചര്യത്തിലെങ്കിലും പാര്‍ട്ടി ആത്മപരിശോധന നടത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കപില സിബല്‍ പറഞ്ഞു. ' ദ ഇന്ത്യന്‍ എക്സ്പ്രസിനു' നല്കിയ അഭിമുഖത്തിലാണ് സിബല്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.
കോണ്‍ഗ്രസിന് സംഭവിച്ച തെറ്റെന്താണെന്നും അതു തിരുത്താനുള്ള പ്രതിവിധിയും അറിയാം. എന്നാല്‍ അത് കോണ്‍ഗ്രസ് അംഗീകരിക്കില്ല. അവര്‍ അത് അംഗീകരിക്കാത്ത കാലത്തോളം കോണ്‍ഗ്രസിന്റെ നില താഴേക്ക് പതിക്കുകയാണ്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാമനിര്‍ദേശം ചെയ്യപ്പെട്ട സമിതിയാണ്. ജനാധിപത്യ നടപടികള്‍ പാലിക്കണം. കുറഞ്ഞപക്ഷം കോണ്‍ഗ്രസ് ഭരണഘടനയെങ്കിലും മാനിക്കണം. എന്നാല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് പാര്‍ട്ടിയിലെ ഇന്നത്തെ അപചയത്തെ കുറിച്ച് ചോദ്യം ചോദിക്കാന്‍ കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ല.
സിബല്‍ ഉള്‍പ്പെടെ 22 നേതാക്കള്‍ നേതൃത്വത്തിന് അയച്ച കത്തിന് എന്തെങ്കിലും മറുപടി ലഭിച്ചോ എന്ന ചോദ്യത്തിന് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അതിനുള്ള ശ്രമങ്ങളും നടന്നിട്ടില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ പ്രതികരിക്കാന്‍ വേദിയില്ലാത്തതിനാലാണ് ആശങ്ക പരസ്യമാക്കേണ്ടിവന്നത്. താന്‍ കോണ്‍ഗ്രസുകാരനാണ്. അങ്ങനെതന്നെ തുടരും. കോണ്‍ഗ്രസ് ഒരു ബദലായി ശക്തിപ്രാപിക്കട്ടെയെന്ന പ്രതീക്ഷയും പ്രാര്‍ത്ഥനയും മാത്രമാണുള്ളതെന്നും സിബല്‍ പറയുന്നു.
തെരഞ്ഞെടുപ്പുകള്‍ വരുനേ്പാള് അതൊരു പതിവ് ബിസിനസ് എന്നപോലെ ലാഘവത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നതെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി.