ലക്നൗ: ഉത്തർപ്രദേശിൽ വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ മാധ്യമപ്രവർത്തകനും സുഹൃത്തും മരിച്ചു. ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവർത്തകനായ രാകേഷ് സിങ്, സുഹൃത്ത് പിന്റു സാഹു എന്നിവരെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ബൽറാംപുർ കാൽവരി ഗ്രാമത്തിലെ രാകേഷ് സിങ്ങിന്റെ വീട്ടിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിലെ ഒരു മുറിക്കുള്ളിലാണ് ഇരുവരെയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. പുറത്തു നിന്ന് പൂട്ടിയിട്ട മുറിയിലാകെ തീ പടർന്നുപിടിച്ചിരുന്നു.
സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. ഇരുവരെയും മുറിയിൽ പൂട്ടിയിട്ട് തീകൊളുത്തിയ ശേഷം അക്രമികൾ രക്ഷപ്പെട്ടെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.