മുംബൈ: ഒമ്പത് മാസം പഴകിയ 83 കാരിയുടെ മൃതദേഹം ബാന്ദ്രയിലെ വീട്ടിൽ നിന്നും കണ്ടെത്തി. അയൽവാസികളുടെ പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ 53 കാരിയായ മകളും വീട്ടിലുണ്ടായിരുന്നു. മാതാവ് മരിച്ച് ഒമ്പത് മാസത്തോളം ഇവർ മൃതദേഹം വീട്ടിൽ സൂക്ഷിക്കുകയായിരുന്നു.
വീടിന്റെ ജനലിലൂടെ മാലിന്യങ്ങൾ വലിച്ചെറിയുന്നു എന്ന അയൽവാസികളുടെ പരാതിയെ തുടർന്നാണ് പൊലീസ് എത്തിയത്. പരാതി അന്വേഷിക്കാനെത്തിയ പൊലീസ് വീട്ടിൽ കണ്ടത് ഒമ്പത് മാസം പഴകിയ വൃദ്ധയുടെ മൃതദേഹമാണ്. കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ സമയത്താണ് സ്ത്രീ മരിച്ചത് എന്നാണ് കരുതുന്നത്.
മകൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് അയൽവാസികളെ ഉദ്ധരിച്ച് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനാലാണ് അമ്മയുടെ മരണ വിവരം ആരേയും അറിയിക്കാതിരുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇവരുടെ വീട്ടിലെ വളർത്തു പട്ടി ചത്ത സമയത്തും ഇങ്ങനെ തന്നെയായിരുന്നുവെന്നും പൊലീസ് പറയുന്നു.
മരിച്ച സ്ത്രീയുടെ മൃതദേഹം മുംബൈ കൂപ്പർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. മകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും അമ്മയുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇവർക്ക് കൃത്യമായി മറുപടി നൽകാനായില്ല.
കഴിഞ്ഞ സെപ്റ്റംബറിൽ ചെന്നൈയിലും സമാനമായ സംഭവം നടന്നിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള അമ്മ മകന്റെ മൃതദേഹത്തിനൊപ്പം മൂന്ന് ദിവസമാണ് കഴിഞ്ഞത്. മരണ വിവരം ആരേയും അറിയിച്ചിരുന്നില്ല. പട്ടിണി കിടന്നാണ് ഇവരുടെ ഏഴ് വയസ്സുള്ള മകൻ മരണപ്പെട്ടത്. മരിച്ച കുഞ്ഞിന്റെ സമീപം ഇവർ മൂന്ന് ദിവസത്തോളം ഇരിക്കുകയായിരുന്നു.