തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജയിലില്‍ നിന്നുള്ള എന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖയെ കുറിച്ച് ജയില്‍ വകുപ്പ് അന്വേഷണം ആരംഭിച്ചു. ദക്ഷിണ മേഖല ഡിഐജിക്കാണ് അന്വേഷണ ചുമതല. ഇന്നു തന്നെ റിപ്പോര്‍ട്ട് നല്കാന് ഡിഐജി അജയകുമാറിന് ജയില്‍ ഡിജിപി നിര്‍ദേശം നല്കി.
സ്വപ്നയ്ക്കെതിരെ യുഎപിഎ ചുമത്തിയതു മുതല്‍ അവരെ അട്ടക്കുളങ്ങര വനിത ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഈ കാലയളവില്‍ സ്വപ്ന ഒരിക്കല്‍ മാത്രം ഫോണ്‍ വിളിച്ചത്. അത് അമ്മയെയാണ്. മൂന്നു ബുധനാഴ്ചകളിലായി അഞ്ച് പേര് മാത്രമാണ് സന്ദര്‍ശനം നടത്തിയത്. അമ്മ, സഹോദരന്, ഭര്‍ത്താവ് രണ്ട് മക്കള്‍ എന്നിവരാണ് അവര്‍. അതും കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. സന്ദര്‍ശകരുടെ ഫോണുകള്‍ പിടിച്ചുവച്ചശേഷമാണ് സന്ദര്‍ശനം അനുവദിച്ചതെന്നും ജയില്‍ വകുപ്പ് അറിയിച്ചു.
മാപ്പുസാക്ഷിയാക്കാമെന്ന് വാക്ക് നല്കി മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് ശബ്ദരേഖയിലെ ഉള്ളടക്കം. ശബ്ദരേഖ സ്വപ്നയുടേത് തന്നെയാണോ അതോ ആരെങ്കിലും കൃത്രിമമായി സൃഷ്ടിച്ചതാണോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. സ്വപ്നയുടേതെന്ന് കണ്ടെത്തിയാല്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരായ സര്‍ക്കാരിന്റെ ആരോപണം സാധൂകരിക്കുന്നതായും സ്വപ്നയുടെ നിലപാട്. മാത്രമല്ല, ആ ശബ്ദരേഖ എങ്ങനെ പുറത്തുപോയി എന്നതും അന്വേഷണ വിധേയമാകും. കൃത്രിമമായി തയ്യാറാക്കിയതാണെങ്കില്‍ ആരാണ് അതിനു പിന്നിലെന്നതും കണ്ടെത്തേണ്ടിവരും.