ന്യൂഡൽഹി: സമ്മതമില്ലാതെ തന്റെ ചിത്രം ബിജെപി ഉപയോഗിച്ചെന്ന പരാതിയുമായി കർഷകൻ. കാർഷികസമരത്തിൽ പങ്കടുക്കുന്ന മുപ്പത്തിയഞ്ചുകാരനായ യുവാവാണ് കാർഷിക നിയമങ്ങളെ പിന്തുണക്കുന്നുവെന്ന പേരിൽ തന്റെ ചിത്രങ്ങൾ ബിജെപി ഉപയോഗിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയത്. ബിജെപിയുടെ കാർഷികനിയമങ്ങളെ സംബന്ധിച്ചുള്ള പരസ്യങ്ങളിലാണ് ഹർപ്രീത് സിംങിന്റെ ചിത്രങ്ങൾ ഉപയോഗിച്ചിരിക്കുന്നത്.
കർഷകർ നൽകുന്ന വിളകൾക്ക് ആവശ്യമായ പണം നൽകാൻ സഹായിക്കുന്നതാണ് കാർഷികനിയമങ്ങൾ എന്ന് പരസ്യത്തില്‍ പറയുന്നുണ്ട്. ഏഴ് വർഷങ്ങൾക്ക് മുമ്പെടുത്ത ഹർപ്രീതിന്റെ ചിത്രമാണ് പരസ്യത്തിൽ അനുമതിയില്ലാതെ ഉപയോഗിച്ചിട്ടുള്ളത്. കർഷകസമരത്തിൽ വളരെ ശക്തമായി പങ്കെടുക്കുന്ന വ്യക്തിയാണ് ഹർപ്രീത്. അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിന് നിയമനടപടികൾക്കൊരുങ്ങുകയാണ് ഹർപ്രീത്.
നവംബർ 26 മുതൽ സിംഘു ബോർഡറിലാണ് താൻ താമസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി പോസ്റ്ററിലുള്ള കർഷകനെന്ന പേരിലാണ് താനിപ്പോൾ അറിയപ്പെടുന്നത്. എന്നാല്‍ താൻ കർഷകസമരത്തിൽ കർഷകർക്കൊപ്പം നിൽക്കുന്നയാളാണ്. വിവാദ കാർഷിക നിയമങ്ങൾ കർഷകരുടെ ആവശ്യം പോലെ പിൻവലിക്കാൻ ഇതുവരെ കേന്ദ്ര നേതൃത്വം തയ്യാറായിട്ടില്ല. നിയമങ്ങൾ കർഷകരെ സഹായിക്കുമെന്നാണ് സർക്കാരിന്റെ വാദം.