തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്ഥാനാർത്ഥികൾ ജോലിയുടെ ഭാഗമായോ അല്ലാതെയോ സർക്കാർ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ നിർദേശിച്ചു. സ്ഥാനാർത്ഥികൾ സർക്കാർ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതായ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
സ്ഥാനാർത്ഥികൾ ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതും സ്ഥാനാർത്ഥികളായ ആശാ വർക്കർമാർ മരുന്ന് വിതരണം ചെയ്യുന്നതും വോട്ടർമാരെ സ്വാധീനിക്കാമെന്ന് കമ്മീഷൻ വിലയിരുത്തി. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇതിന് പകരം സംവിധാനം ഒരുക്കുന്നതിനും കമ്മീഷൻ നിർദ്ദേശം നൽകി. വരണാധികാരികൾ സ്ഥാനാർത്ഥികളുടെ യോഗം വിളിച്ച് ഇക്കാര്യം അറിയിക്കും.