ബെംഗളൂരു: തെക്കേ അമേരിക്കയിലെ ഇക്വഡോറിൽ ദ്വീപ് വിലയ്ക്കുവാങ്ങി ഹിന്ദുരാജ്യമായി (‘കൈലാസ’) പ്രഖ്യാപിച്ചുവെന്ന് അവകാശപ്പെടുന്ന വിവാദസ്വാമി നിത്യാനന്ദ വീണ്ടും രംഗത്ത് . കൈലാസ രാജ്യത്തിലേക്ക് ഒരുലക്ഷം പേർക്ക് വിസ നൽകുമെന്നാണ് പുതിയ പ്രഖ്യാപനം.
ഓസ്ട്രേലിയയിൽനിന്ന് കൈലാസ രാജ്യത്തേക്ക് വിമാനസർവീസ് വാഗ്ദാനം ചെയ്ത ബലാത്സംഗ, ക്രിമിനൽ കേസുകളിലെ പ്രതിയായ നിത്യാനന്ദ സന്ദർശകരെ മൂന്നുദിവസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങാൻ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട് .
കഴിഞ്ഞ ഡിസംബറിലായിരുന്നു നിത്യാനന്ദ കൈലാസ എന്ന പേരിലുള്ള വെബ്സൈറ്റുവഴി പ്രത്യേക രാജ്യം പ്രഖ്യാപിച്ചത് . തമിഴ്നാട്ടിൽ ജനിച്ചുവളർന്ന രാജശേഖരനാണ് പിന്നീട് നിത്യാനന്ദയായത് . പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ പരാതിയിൽ ഗുജറാത്ത് പോലീസ് കേസെടുത്തെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല .