തിരുവനന്തപുരം: അഭയ കേസിൽ 28 വർഷങ്ങൾക്ക് ശേഷം കോടതിയുടെ നിർണായക വിധി. കേസിൽ പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ.സനൽകുമാറാണ് കേസിൽ വിധി പറഞ്ഞത്.പ്രതികളുടെ അവിഹിതബന്ധം നേരിൽ കണ്ട വിരോധത്തെ തുടർന്ന് അഭയയെ തലയ്ക്കടിച്ച് കൊന്ന് കിണറ്റിലിട്ടെന്നാണ് പ്രോസിക്യൂഷൻ കേസ്.കോട്ടൂരിന് ഐ.പി.സി 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ), 449 (വധശ്രമത്തിനായി അതിക്രമിച്ച് കടക്കൽ), സെഫിക്ക് 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.താൻ നിരപരാധിയാണെന്ന് തോമസ് കോട്ടൂർ ജഡ്ജിയുടെ സമീപത്തെത്തി പറഞ്ഞു. 73 വയസുള്ള അർബുദ രോഗിയാണും പ്രായാധിക്യവും രോഗവും പരിഗണിച്ച് കുറഞ്ഞ ശിക്ഷ നൽകണമെന്നും കോട്ടൂരിന്റെ അഭിഭാഷകൻ വാദിച്ചു. രോഗികളായ മാതാപിതാക്കളുണ്ടെന്നും അവരെ നോക്കുന്നത് താനാണെന്നും സെഫി കോടതിയിൽ പറഞ്ഞു.കേസിൽ പ്രതികൾ കുറ്റക്കാരെന്ന് ചൊവ്വാഴ്ച സി.ബി.ഐ കോടതി വിധിച്ചിരുന്നു.1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ്സ് ടെന്ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
കേസിന്റെ നാള്‍വഴികള്‍
മാര്‍ച്ച് 27, 1992– 19 വയസുകാരിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോട്ടയത്തെ സെന്റ് പിയസ് കോണ്‍വെന്റിലെ കിണറില്‍ കണ്ടെത്തി
1993 ജനുവരി– മരണം ആത്മഹത്യയാണെന്ന റിപ്പോര്‍ട്ടോടെ ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ചു.
1993 മാര്‍ച്ച് 23– മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കലിന്റെ നിയമ പോരാട്ടത്തിന്റെ ഭാഗമായി കേസ് സിബിഐ ഏറ്റെടുത്തു.
1993 ഏപ്രില്‍ 30– ഡിവൈഎസ്പി വര്‍ഗീസ് പി തോമസിന് കേസിന്റെ ഉത്തരവാദിത്തം.
1994 മാര്‍ച്ച് 27– സിബിഐ എസ്പി കേസ് ആത്മഹത്യയാക്കണമെന്നാവശ്യപ്പെട്ട് തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വര്‍ഗീസ് പി തോമസിന്റെ വെളിപ്പെടുത്തല്‍
1994 ജൂണ്‍– സിബിഐ പ്രത്യേക സംഘത്തിന് അന്വേഷണച്ചുമതല നല്കി ഉത്തരവ്.
1996 സെപ്തംബര്‍-സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും സിബിഐ കണ്ടെത്തല്‍.
1996 ഡിസംബര്‍ 6– കേസില്‍ തുമ്പുണ്ടാക്കാന്‍ കഴിയില്ലെന്നും അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട്
1997 ജനുവരി 18– സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് അഭയയുടെ പിതാവ് കോടതിയില്‍
1997 മാര്‍ച്ച് 20– കേസ് പുനരന്വേഷിക്കാന്‍ എറണാകുളം സിജെഎം കോടതി ഉത്തരവ്
1999 ജൂലായ് 12– അഭയയെ കൊന്നതെന്ന് സിബിഐ റിപ്പോര്‍ട്ട്. തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ പ്രതികളെ പിടികൂടാനാകുന്നില്ലെന്നും സിബിഐ
2001 മേയ് 18– കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം.
2007 ജൂണ്‍ 11– കേസ് അന്വേഷണം പുതിയ സിബിഐ സംഘത്തിന്.
ALSO READ
അഭയ കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവ്
Dec 23, 2020
ഗുരുവായൂർ ക്ഷേതത്തിൽ ഇന്ന് മുതൽ വീണ്ടും ഭക്തരെ പ്രവേശിപ്പിക്കാൻ …
Dec 23, 2020
2007 ജൂലായ് 6– കേസില്‍ ആരോപണവിധേയരായവരെയും മുന്‍ എഎസ്ഐയെയും നാര്‍കോ അനാലിസിസിന് വിധേയരാക്കാന്‍ കോടതി ഉത്തരവ്.
2007 ഓഗസ്റ്റ് 3– നാര്‍കോ പരിശോധന.
2008 നവംബര്‍ 19– കൊലപാതക കുറ്റം ചുമത്തി സിബിഐ ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും അറസ്റ്റ് ചെയ്തു.
2008 ഡിസംബര്‍ 29– പ്രതികളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് തള്ളി.
2009 ജൂലൈ 17- സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.
2011 മാര്‍ച്ച് 16- വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രതികളും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍
2014 മാര്‍ച്ച് 19– തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് എസ്.പി കെ.ടി.മൈക്കിള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി.
2015 ജൂണ്‍ 30– ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സാമുവലിനെ പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട്.
2018 ജനുവരി 22– കേസില്‍ തെളിവു നശിപ്പിച്ച മുന്‍ ക്രൈം ബ്രാഞ്ച് എസ്പിക്കെതിരെ കേസ്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ.ടി.മൈക്കിളിനെതിരെയാണ് തിരുവനന്തപുരം സിബിഐ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
2018 ഫെബ്രുവരി 16– കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാദര്‍ തോമസ് എം.കോട്ടൂരും ഫാദര്‍ ജോസ് പുതൃക്കയിലും രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹനത്തില്‍ എത്തി കോണ്‍വെന്റിന്റെ മതില് ചാടിക്കടക്കുന്നത് കണ്ടിട്ടുണ്ടെന്ന് കോണ്‍വെന്റിന് സമീപത്തെ പള്ളിയിലെ വാച്ചര്‍ ആയിരുന്ന ദാസ് എന്ന ചെല്ലമ്മ ദാസിന്റെ മൊഴി.
2018 മാര്‍ച്ച് 7– കേസില്‍ ഫാ.ജോസ് പുതൃക്കയിലിനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടു.
2019 ഏപ്രില്‍ 9– ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി.
2020 ഫെബ്രുവരി 3– പ്രതികളെ നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരുടെ വിസ്താരം ഹൈക്കോടതി വിലക്കി. നാര്‍ക്കോ അനാലിസ് ഫലം പ്രതികള്‍ക്കെതിരായ തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
2020 നവംബര്‍ 3– നിര്‍ണായക തെളിവുകളായിരുന്ന തൊണ്ടിമുതലുകള്‍ നശിപ്പിച്ചത് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് കെ.സാമുവല്‍ ആണെന്ന് സിബിഐ.
2020 ഡിസംബര്‍ 22- കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതിയുടെ നിർണായക കണ്ടെത്തൽ
2020 ഡിസംബര്‍ 23- രണ്ടു പ്രതികൾക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു