തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒൻപതാം ക്ലാസുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകരയ്ക്ക് അടുത്ത് അതിയന്നൂരിലാണ് സംഭവം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മരിച്ച പെൺകുട്ടിയുടെ ആൺസുഹൃത്തിന് വേണ്ടി നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ ആൺസുഹൃത്തായ കൊടങ്ങാവിള സ്വദേശി പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെൺകുട്ടിയെ കൂടാതെ സഹോദരി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. യുവാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരിയും സുഹൃത്തും ചേർന്ന് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ച് നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ആൺ സുഹൃത്ത് കടന്നുകളഞ്ഞു.
പെൺകുട്ടിയെ 18കാരനായ ആൺ സുഹൃത്ത് മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സഹോദരി രംഗത്തെത്തി. പൊലീസിലും പെൺകുട്ടി ഇതു സംബന്ധിച്ച് മൊഴി നൽകി. കേസെടുത്ത നെയ്യാറ്റിൻകര പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056