കണ്ണൂർ: കൂത്ത് പറമ്പിൽ താത്കാലികമായി ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റില്‍. കണ്ടംകുന്ന് ചമ്മനാപ്പറമ്പിൽ സി.ജി.ശശികുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2017ൽ നടന്ന പീഡന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഫോസ്റ്റർ കെയർ പദ്ധതി വഴി താത്ക്കാലികമായ സംരക്ഷണത്തിനാണ് ഇയാൾ പെൺകുട്ടിയെ ദത്തെടുത്തത്. താത്കാലിക പരിരക്ഷയുടെ കാലാവധി പൂർത്തിയാക്കിയപ്പോൾ പെൺകുട്ടി അനാഥാലയത്തിലേക്ക് മടങ്ങുകയും ചെയ്തു.
കഴിഞ്ഞ ദിവസം കൗൺസിലിങ്ങിനിടെ പെൺകുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പുറത്തു പറഞ്ഞത്. പീഡന സമയത്ത് പെൺകുട്ടിക്ക് 15 വയസ് മാത്രം ആയിരുന്നതിനാൽ പോക്സോ നിയമപ്രകാരമാണ് കേസ്. പ്രതി വീണ്ടും പെൺകുട്ടിയെ ദത്തെടുക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ അതിന് കുട്ടി വിസമ്മതിക്കുകയായിരുന്നു.
പെൺകുട്ടിയുടെ സഹോദരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പൊലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചു. അതിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഒന്നിലധികം തവണ വിവാഹങ്ങൾ കഴിച്ചിട്ടുള്ളതായും പൊലീസ് പറയുന്നു.
സി.ഐ ബിനു മോഹൻ, എസ്ഐ പി.ബിജു എന്നിവരാണ് സംഘമാണ് കേസന്വേഷിക്കുന്നത്. പ്രതിയെ ഇന്ന് കൂത്തുപറമ്പ് കോടതിൽ ഹാജരാക്കും.