പാലക്കാട്: പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ കേസിൽ പിടിയിലായ ഓട്ടോ ഡ്രൈവർ സിവിൽ പൊലീസ് ഓഫീസറെ ക്രൂരമായി തല്ലിച്ചതച്ചു. ജനുവരി ഏഴിന് വൈകീട്ടായിരുന്നു സംഭവം. പട്ടാമ്പി എസ്ബിഐ ജംഗ്ഷനിൽ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ കൊടുമുണ്ട സ്വദേശി ജിതേഷിനെയാണ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസുകാരനായ ഉണ്ണിക്കണ്ണൻ കസ്റ്റഡിയിലെടുത്തത്.
മദ്യലഹരിയിലായിരുന്ന പ്രതി ഉണ്ണികൃഷ്ണനെ ആക്രമിക്കുകയായിരുന്നു.മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇയാളെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ അറസ്റ്റു ചെയ്തു. പട്ടാമ്പി ടാക്സി സ്റ്റാൻ്റിന് സമീപമായിരുന്നു ഡ്രൈവറുടെ അക്രമം. തുടർന്ന് ടാക്സി ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥനെ മർദ്ദിച്ചതിനും ജോലി തടസപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
സിവിൽ പൊലീസ് ഓഫീസറുടെ കൈയ്യിലും കാലിലും മർദ്ദനമേറ്റതിൻ്റെ പാടുകളുണ്ട്.