മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഭരണപരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷസ്ഥാനം ഒഴിയും. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കവടിയാറിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ബാർട്ടൻ ഹില്ലിലെ മകന്റെ വീട്ടിലേക്ക് വി എസ് ഇന്നലെ താമസം മാറി. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് വി എസ് സ്ഥാനം ഒഴിയുന്നത്.
സ്ഥാനമൊഴിയുന്നതിന്റെ ഭാഗമായി ചുമതലകളെല്ലാം വി എസ് പെട്ടെന്ന് നിര്‍വ്വഹിക്കുകയാണെന്നുള്ള റിപ്പോർട്ടുകളുണ്ട്. താത്കാലികമായാണ് താമസം മാറ്റുന്നതെന്നും അറിയിപ്പുണ്ടാകുന്നതു വരെ തപാൽ വിലാസം ബാർട്ടൺ ഹില്ലായിരിക്കും എന്നറിയിച്ചു കൊണ്ടുള്ള വാര്‍ത്താക്കുറിപ്പും ലഭിച്ചു. കോവിഡ് കാലത്തിനു മുമ്പേ തന്നെ വി എസ് പൊതുരംഗത്ത് നിന്ന് വിട്ടുനിന്നിരുന്നു.
2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മീഷന് അദ്ധ്യക്ഷനായി വി എസ് ചുമതലയേറ്റത്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ സ്ഥാനം ഒഴിയാനാണ് വി എസിന്റെ തീരുമാനം.