പാട്ന: പാൻമസാല കടം നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കടയുടമയെ വെടിവെച്ച് കൊന്നു. ബിഹാറിലെ ത്രിവേണിഗഞ്ചിൽ വ്യാപാരസ്ഥാപനം നടത്തുന്ന മിഥിലേഷാണ് കൊല്ലപ്പെട്ടത്. ഗുണ്ടാത്തലവനായ അജിത്കുമാറാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ചയായിരുന്നു ദാരുണമായ കൊലപാതകം നടന്നത്. ഞായറാഴ്ച രാത്രി മിഥിലേഷിന്റെ പിതാവ് കടയിൽനിൽക്കുന്ന സമയത്ത് അജിത്കുമാർ പാൻമസാല വാങ്ങാനെത്തി. സാധനം കടമായി നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ 20 രൂപയുടെ പാൻമസാല കടം നൽകാനാവില്ലെന്ന് മിഥിലേഷിന്റെ പിതാവ് തീർത്തുപറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അജിത് തിരികെ പോവുകയും ചെയ്തു.
പിറ്റേദിവസം രാവിലെ ഏകദേശം 10 മണിയോടെ തന്റെ കൂട്ടാളികളുമായാണ് അജിത് കടയിലേക്ക് വന്നത്. ഈ സമയം മിഥിലേഷാണ് കടയിലുണ്ടായിരുന്നത്. തുടർന്ന് മിഥിലേഷുമായി തർക്കമുണ്ടാവുകയും കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വിവരമറിഞ്ഞ് സമീപത്തുണ്ടായിരുന്ന മിഥിലേഷിന്റെ സഹോദരനടക്കം കടയിലേക്ക് ഓടിയെത്തിയെങ്കിലും പ്രതികൾ ബൈക്കുകളിൽ രക്ഷപ്പെട്ടു. സംഭവത്തിൽ കേസെടുത്തതായും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു.